Thursday, November 25, 2010

കരിമഷി

 വെളിച്ചമായി കവിതയും റേഡിയോയും


വെളിച്ചമായി കവിതയും റേഡിയോയും

''ശ്രാവണ തിങ്കളുണര്‍ന്നു മനസ്സില്‍
സാന്ത്വന പൂക്കളുണര്‍ന്നു ;
ഹൃദയത്തിന്‍ കിളിവാതില്‍ അറിയാതെ തുറന്നു
ഹൃദയേശ്വരി നിന്നെ സ്വീകരിക്കാന്‍..'' 
ഉള്‍ക്കണ്ണില്‍ ഉറഞ്ഞുകൂടുന്നതെല്ലാം വരികളാക്കുന്ന ഷാജിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്; കാഴ്ച ഒരിക്കല്‍ തിരിച്ചുകിട്ടുമെന്ന്. തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് കാഴ്ചയും ശരീരാവയവങ്ങള്‍ക്ക് സ്വാധീനവും നഷ്ടമായ ഷാജി ജീവിതത്തില്‍ തളര്‍ന്നില്ല. റേഡിയോ നെഞ്ചോട് ചേര്‍ത്തു. എഴുത്തും സംഗീതവും വേദനയെ മറക്കാനുള്ള വേദാന്തമാക്കി. പരസഹായത്തോടെ പന്ത്രണ്ടോളം കവിതകള്‍ കടലാസില്‍ കുറിച്ചിട്ടു. പ്രതീക്ഷ എന്ന കവിത റേഡിയോ സുഹൃത്തായ ആര്‍കെവി കൂത്താളി ലളിതസംഗീതത്തില്‍ ചിട്ടപ്പെടുത്തി. ആകാശവാണി കോഴിക്കോട് നിലയം അവതാരകന്‍ ആര്‍കെ (ആര്‍ കനകാംബരന്‍) പാടി.
പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടി പനക്കല്‍ ആര്യന്‍മണി നാടി - ജാനകി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് മുപ്പത്തിനാലുകാരനായ പി ഷാജി. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴുണ്ടായ തലവേദനയായിരുന്നു അസുഖത്തിന്റെ തുടക്കം. ആദ്യം മഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അസുഖം വഷളായി കണ്ണില്‍ നിന്ന് തലച്ചോറിലേക്കുള്ള ഞരമ്പില്‍ നെല്ലിക്കയോളം വലുപ്പത്തില്‍ നീരുവന്നു. ഇതുമൂലം ഞരമ്പ് ചതഞ്ഞ് രക്തപ്രവാഹം തടസ്സപ്പെട്ടു. തുടര്‍ന്ന് തലച്ചോറ് മുതല്‍ വയര്‍ വരെ ഞരമ്പ് മാറ്റി ട്യൂബിട്ടു.
രണ്ടുവര്‍ഷത്തിനുശേഷം അപ്സമാരം ബാധിച്ചു. 1994ല്‍ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ ശസ്ത്രക്രിയയിലുടെ ട്യൂബ് എടുത്ത് മാറ്റി. അതോടെ ശരീരം തളര്‍ന്നു. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ലെന്ന സ്ഥിതിയായി. കാഴ്ച നഷ്ടപ്പെട്ടിട്ട് ആറുവര്‍ഷമായി. ഇപ്പോള്‍ ലൈറ്റിട്ടാല്‍ നേരിയതോതില്‍ വെളിച്ചമറിയാം. ശസ്ത്രക്രിയക്കും ചികിത്സക്കുമായി ഇതുവരെ രണ്ടു ലക്ഷത്തോളം രൂപ ചെലവായി.
രോഗിയാണെന്ന ചിന്ത വരാതിരിക്കാന്‍ നല്ല മാര്‍ഗം കവിതയാണെന്ന് ഷാജി പറയുന്നു. അയല്‍വാസികളായ കുട്ടികളെക്കൊണ്ടാണ് എഴുതിക്കുന്നത്.
ഓര്‍മകളില്‍ തപ്പിത്തടഞ്ഞു ഞാന്‍
ചെന്നെത്തി വിളറുന്ന ജീവന്റെ തെളിവുകള്‍ കാണുവാന്‍
''സന്ധ്യകള്‍ വിടപറയുമീ പകല്‍ സന്ധ്യയില്‍
സായുജ്യം തേടുന്നു വിസ്മയ സീമയില്‍...''
എന്നെഴുതുമ്പോഴും ഷാജിക്ക് നിരാശയില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കാനും മലപ്പുറം കോട്ടക്കുന്ന് കാണാനും ഏറെ ആഗ്രഹമുണ്ട്. ഒന്നെഴുന്നേല്‍ക്കാന്‍ പോലും ഏറെ പാടുപെടുന്ന ഷാജിക്ക് അതിനാവില്ലെന്നറിയാം. അതുകൊണ്ടാണ് ബാല്യകാലത്ത് ഓടിനടന്ന ഷാജി കവിതകളില്‍ ഓര്‍മകളുടെ വസന്തം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതും കുറിച്ചിട്ടതും.
''ദുഃഖങ്ങള്‍ക്കൊരു ചിതയൊരുക്കി
എന്റെ മോഹങ്ങളെല്ലാം അതിലൊഴുക്കി...''

വേദനയുടെ നിമിഷങ്ങളില്‍ റേഡിയോയും ഷാജിക്ക് തുണയേകുന്നു.
അമ്പതോളം ആകാശവാണി ശ്രോതാക്കളുമായും അവതാരകരുമായും കത്തുകളിലൂടെയും ഫോണുകളിലൂടെയും നിരന്തരം സൌഹൃദം പുലര്‍ത്തുന്നുണ്ട്. മറ്റുള്ള പാട്ടുപകരണങ്ങളോ സീഡിയോ പോലെയല്ല റേഡിയോ; അതെനിക്ക് ജീവനാണ്- ഷാജി പറഞ്ഞു.

തുലാമഴ

തുലാമഴ

ഇന്നലെ ഇടിവെട്ടിപ്പെയ്ത
തുലാമഴയിലാണ്
മാനത്ത് ഭൂപടം തീര്‍ത്ത
മിന്നല്‍പ്പിണരുകണ്ടത്.
ഇനി എപ്പോഴാകും
മുരിങ്ങാച്ചോട്ടിന്
മുകളിലെ കരിമാനത്ത്
മഴവില്ലുദിക്കുക ?
ഏത് തുലാമഴക്കാണ്
മഴക്കല്ല് കാണുക ?
ഒരോ കാലത്തിലും
പെയ്തൊഴിയും വര്‍ഷത്തിലും
വെന്തുരുകും വേനലിലും
ഋതുഭേദത്തിന്റെ
കൈയ്യൊപ്പ് മായുന്നു...
കാറ്റും കോളും നിറഞ്ഞൊരീ
മഴക്കാലമേ
നിന്നിലിന്നുമുണ്ടോ
ചോര്‍ന്നൊലിക്കുന്നൊരെന്റെ
ഓര്‍മയുടെ കടലാസുവള്ളം.

മറുമരുന്ന്


മറുമരുന്ന്


മുറിഞ്ഞ മൌനത്തില്‍
ആഴ്ന്നിറങ്ങിയ
ഓര്‍മയുടെ കഠാര.
കിഴക്ക്പെയ്ത്
കലങ്ങിയൊഴുകുമ്പോഴും
പ്രണയംചൊരിയുന്ന
നിന്റെ വശ്യത.

45 ഡിഗ്രി കോണളവില്‍
ചാഞ്ഞുപെയ്യുന്ന
തുലാമഴക്കൊപ്പം
ചാരത്തണയുന്ന
കുളിര്‍കാറ്റ്.

ഒറ്റപ്പെട്ടതാം നെല്‍വയലിന്
വേലിതീര്‍ത്ത വാഴത്തോപ്പുകള്‍.

കുന്നിന്‍മുകളില്‍
കണ്ടുമുട്ടാന്‍ കഴിയാതെപോയ
കൊച്ചനുജത്തിതന്‍
കുഞ്ഞുകരങ്ങളില്‍
കൊരുത്തുനല്‍കാനില്ലാതെ
കൊച്ചുസൌഹൃദത്തിന്‍
കണ്ണാന്തളിപ്പൂക്കള്‍.
ഇടിവെട്ടിച്ചിതറി
തുലാം മടങ്ങവെ
വേദനകള്‍
തിരികെയെത്തുമ്പോള്‍
ചോരപൊടിയുന്ന
മുറിവിന്
ഇക്കരിമഷി
മറുമരുന്നാണ്.

പാതിരാനേരത്ത്
പടിഞ്ഞാറേമാനത്ത്
പുഞ്ചിരിതൂകുന്നൊരാ
പൊന്നമ്പിളിപ്പാതി-
യാണതിനുസാക്ഷി.

പാട്ടുകാരനെ ഉണര്‍ത്താന്‍ കൂട്ടുകാരുടെ സംഗീതധാര


പാട്ടുകാരനെ ഉണര്‍ത്താന്‍ 
കൂട്ടുകാരുടെ സംഗീതധാര
ജീവിതതാളത്തിലേക്ക്: കൂട്ടുകാര്‍ പാടുമ്പോള്‍ ഗഞ്ചിറയില്‍
താളംപിടിക്കുന്ന മുഹമ്മദ്
 -കെ ഷെമീര്‍


'പ്രിയ കൂട്ടുകാരാ, ഉണരുണരൂ,
മഞ്ഞും പൂക്കളും ചേര്‍ത്തുവച്ചൊരു വസന്തകാലം
നമ്മെ കാത്തിരിക്കുന്നു...'
ഉള്ളില്‍തട്ടി അവര്‍ പാടി. ചലനമറ്റുകിടന്ന മുഹമ്മദിന്റെ കണ്‍പോളകള്‍പതിയെ ചലിച്ചു. ചുണ്ടുകള്‍ വിറച്ചു. തളര്‍ന്ന കൈകള്‍ തലയിണക്കരികിലെ ഗഞ്ചിറയിലേക്ക് നീണ്ടു. പാട്ടിലുണര്‍ന്ന മുഹമ്മദ് വേദന മറന്നു, പതുക്കെ എണീറ്റ് കൂട്ടുകാര്‍ക്കൊപ്പം പാടിത്തുടങ്ങി-
'ഉണരുണരൂൂൂ...'
മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന പാട്ടുകാരനായിരുന്നു വി പി എം കുട്ടിയെന്ന് അറിയപ്പെട്ട വാളപ്ര പൊറ്റമ്മല്‍ മുഹമ്മദ്. അഞ്ചുവര്‍ഷം മുമ്പ് ഈ 54കാരന്റെ ശരീരം തളര്‍ന്നു. ഇടതുഭാഗത്തെ ചലനമറ്റു. എറെക്കാലം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സിച്ചു.
മരുന്നിനൊപ്പം സംഗീത ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അന്നുമുതല്‍ കൂട്ടുകാരായ മോങ്ങം ഹുസൈനും കൊണ്ടോട്ടി ഷായും അഷ്റഫും കൂടെയുണ്ട്. തബലയും ഹാര്‍മോണിയവുമായി അവര്‍ തൃപ്പനച്ചിക്കടുത്ത പാലക്കാടുള്ള വീട്ടിലെത്തും. അവരുടെ സംഗീതചികിത്സയില്‍ വേദന മറക്കുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ രോഗത്തിന് വലിയ മാറ്റമുണ്ടായെന്ന് ഭാര്യ നബീസയുടെ സാക്ഷ്യം.
'കൂട്ടുകാര്‍ പാട്ടുപാടാനെത്തുമ്പോള്‍ മുഹമ്മദ് പഴയ പാട്ടുകാരനാവും. കട്ടിലില്‍നിന്ന് പതിയെ എഴുന്നേല്‍ക്കും. തലയിണയോട് ചേര്‍ത്തുവച്ച ഗഞ്ചിറകൊട്ടി താളം പിടിക്കും. അന്ന് അതുമതി, ഭക്ഷണംപോലും വേണ്ട' - നബീസ പറഞ്ഞു.
ഉള്ളില്‍ സങ്കടം നിറയുമ്പോഴും സന്തോഷം വരുമ്പോഴും മുഹമ്മദ് കൂട്ടുകാരെ വിളിക്കും. അവര്‍ പിന്നെയൊന്നും ആലോചിക്കാതെ പുറപ്പെടുകയായി. അങ്ങനെ തുടങ്ങുന്ന പാട്ട് എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ പുലരുംവരെ നീളും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഈ സംഗീതധാരയുണ്ടാകും. കൂട്ടുകാരുടെ സാന്നിധ്യവും സംഗീതവും നല്‍കുന്ന ഊര്‍ജവും ധൈര്യവും ചെറുതല്ലെന്ന് മുഹമ്മദ്.
സംഗീതം രോഗത്തെ സുഖപ്പെടുത്തുമെന്നതിന് തെളിവാണ് മുഹമ്മദിന്റെ അനുഭവമെന്ന് സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
സംഗീത ചികിത്സയുടെ സാധ്യത കേരളത്തില്‍ ഡോക്ടര്‍മാരും ആശുപത്രികളും ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വൈദ്യശാസ്ത്രത്തെ ഒരിക്കലും നിഷേധിക്കാതെയാണ് സംഗീത ചികിത്സയെന്നും അദ്ദേഹം പറഞ്ഞു.